ന്യൂഡൽഹി: മുടങ്ങിക്കിടക്കുന്ന എയിംസും ശബരി റെയില്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പ്രീ ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ധന മന്ത്രിമാരുടെ യോഗത്തിലാണ് ബാലഗോപാൽ പറഞ്ഞു.
റബറിന്റെ താങ്ങുവില കൂട്ടുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജായി അനുവദിക്കണമെന്നും ആവശ്യപ്പെടും. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ അനുവദിക്കണം.
എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞതവണ രണ്ട് സംസ്ഥാനങ്ങളെ കൂടുതലായി പരിഗണിച്ചു. സമീപകാലത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ഭാരം ഏൽപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.